
ആലാ: തിരുവോണപ്പുലരിയിൽ വീടുകളിൽ ഓണസദ്യയുടെ ഒരുക്കങ്ങളും ആഘോഷത്തിമിർപ്പും നിറയുമ്പോൾ, ആലാ സഹകരണ ബാങ്കിന്( നമ്പർ :2123) മുന്നിൽ 80 വയസ്സുള്ള ഒരു മുൻ സൈനികൻ ഒറ്റയ്ക്ക് നിരാഹാര സമരത്തിനിറങ്ങുന്നു.
പെണ്ണുക്കര താനഞ്ചേരി എസ് ജി വി ഭവനിൽ യോഹന്നാൻ ജോണാണ് ജീവിതകാലം മുഴുവൻ അധ്വാനിച്ച് സമ്പാദിച്ച 23 ലക്ഷത്തോളം രൂപയുടെ തന്റെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപം തിരികെ ലഭിക്കാത്തതിലുള്ള പ്രതിഷേധത്തിൽ ബാങ്കിന് മുന്നിൽ സമരം ആരംഭിക്കുന്നത്.
ചികിത്സാ ആവശ്യങ്ങൾക്കും മകന്റെ വീട് പണിയുന്നതിനുമായി അത്യാവശ്യമായ തുക തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബാങ്കിന്റെ പടികൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
ബാങ്ക് പ്രസിഡന്റിന്റെ ധാർഷ്ട്യപൂർവമായ സമീപനവും സെക്രട്ടറിയുടെ പരിഹാസപരമായ പ്രതികരണവുമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഒടുവിൽ, മറ്റൊരു വഴിയും കാണാതെ തിരുവോണം നാളിൽ ബാങ്കിന് മുന്നിൽ ഒറ്റയ്ക്ക് നിരാഹാരമിരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.










